ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂൺ 7, വെള്ളിയാഴ്‌ച

ബഹുമാന്യനായ ശ്രി. സാമുവേല്‍ കൂടലിനെ കേരളത്തിനു പരിചയപ്പെടുത്താന്‍ മാത്രം വലിപ്പം എനിക്കുണ്ടോയെന്ന സംശയത്തോടെയാണ് അദ്ദേഹത്തിന്‍റെ അപ്രിയ യാഗങ്ങള്ക്ക് ഒരു പഠന കുറിപ്പ് എഴുതുന്നത്. പാടിപ്പാടി അലൌകികാനുഭവങ്ങളിലേക്കും തിരിച്ചറിവിലേക്കും എടുത്തെറിയപ്പെട്ട ഒരു ധീരനെയാണ് അദ്ദേഹത്തിന്‍റെ കൃതികളില്‍ ഞാന്‍ കാണുന്നത്. കഴുതയെ ചട്ടം പഠിപ്പിക്കാന്‍ ഏതു മണ്ടനും പറ്റും,പക്ഷേ, ആനയെ ചട്ടം പഠിപ്പിക്കാന്‍ അറിവും തന്റേടവും വേണം. മതം ഇന്ന് ഹിമാലയത്തോളം വളർന്ന് മനുഷ്യനെ ഞെരുക്കുകയാണ്. അത് വിശ്വാസിക്കും അവിശ്വാസിക്കും അറിയാം. സമൂഹത്തില്‍ അഴിമതിയും പണത്തിനോടുള്ള ആര്ത്തിയും കൂടുന്നു. ഒരു ദൈവശിക്ഷ പോലെ,ഓരോരുത്തരും വഞ്ചിച്ചു സമ്പാദിച്ചത് മുഴുവന്‍ തട്ടിപ്പറിക്കാന്‍ ദൈവം ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാ സഭയെയാണ്. അവര്‍ സ്കൂളുകള്‍ കോളേജുകള്‍ ആശുപത്രികള്‍ എന്നിവ നടത്തി സമൂഹത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.

പണ്ട് തമാശക്ക് ചോദിമായിരുന്നു, കരിങ്കുരങ്ങ് രസായനത്തില്‍ എവിടെ കരിങ്കുരങ്ങെന്ന്. കത്തോലിക്കാ സഭക്ക് മാത്രമല്ല യേശുവിന്‍റെ പേരില്‍ നടത്തപ്പെടുന്ന ഒരു പ്രസ്ഥാനത്തിലും യേശുവിനെ കാണാന്‍ ഇക്കാലത്ത് വളരെ പ്രയാസമാണ്. അതേ സമയം, അക്ഷരാര്ഥത്തില്‍ അരൂപിയാല്‍ നയിക്കപ്പെട്ടു ജീവിക്കുന്ന വിശുദ്ധരും നമ്മുടെ ഇടയിലുണ്ട്. പൊതുവേ, സഭാധികാരികളുടെ മനസ്സും ഹൃദയവും കാരിരുമ്പ്പോലെ ആരോ കഠിനപ്പെടുത്തിയിരിക്കുന്നുവെന്നു തോന്നുന്നു. ഏതോ ശാപത്തിന്‍റെ ഇരകളാണോ നാമെന്നും ഞാന്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. നമ്മുടെ ലക്ഷ്യവും ഉദ്ദേശ്യവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. പള്ളികള്‍ സ്ഥാപിക്കുക, ഭൌതിക സൌകര്യങ്ങള്‍ വര്ദ്ധി്പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ നാം അതിവേഗം എത്തിചെല്ലുമ്പോള്‍, ഇതൊക്കെ ചെയ്യുന്നത് എന്ത് ഉദ്ദേശിച്ചാണോ അതില്‍ നിന്ന് അത്രയും അകലുന്നു. R K Mittal I A S Indian Thoughts ൽ അടുത്ത കാലത്ത് എഴുതിയത്, നമ്മുടെ റ്റാർഗെറ്റും ഗോളും (Target and Goal) വ്യത്യസ്തമാണെന്നാണ്. ടാർഗെററ് ഭൌതികവും ഗോള്‍ ആത്മീയവുമാണ്. ഒന്ന് തലയ്ക്കകത്തുനിന്നും മറ്റേതു ഹൃദയത്തിനുള്ളില്‍ നിന്നും വരുന്നു.

അപ്രിയ ഗാനങ്ങള്‍ അതിന്റെ് പേരുപോലെ തന്നെ അപ്രിയമാണ്, അന്ധവിശ്വാസികള്ക്കും തലയ്ക്കു മത്തുപിടിച്ച സഭാധികാരികള്ക്കും. എവിടെയൊക്കെ എങ്ങിനെയൊക്കെയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്ന് കാകദൃഷ്ടിയോടെ സസൂഷ്മം നിരീക്ഷിച്ച് അവ സരസമായി മറയില്ലാതെ പങ്കു വെയ്ക്കുന്ന കൂടല്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരെയും കൊതിപ്പിക്കും. ഭാഷ ഇത്രയും കടുത്തത്‌ തന്നെ വേണമായിരുന്നോയെന്നു എനിക്ക് ഉറപ്പില്ല. യുദ്ധത്തില്‍ എന്തോക്കെ ചെയ്യണമെന്നു തന്ത്രം പഠിച്ചവനല്ലേ പറയേണ്ടത്, ഞാന്‍ അതിനു മുതിരുന്നില്ല.

അപ്രിയ യാഗങ്ങള്‍ സമാനതകളില്ലാത്ത അതിസുന്ദരമായ ഒരു കലാസൃഷ്ടിയാണെന്ന അഭിപ്രായവും എനിക്കില്ല. പക്ഷേ, ലളിതമായ വാക്കുകള്ക്കൊണ്ടും ആനുകാലിക പ്രസക്തിയുള്ള പ്രയോഗങ്ങൾകൊണ്ടും വൃത്തത്തിലും ചതുരത്തിലും അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരം ആരെയും ചിന്തിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യും. സമുദായത്തിന്‍റെ ചിലവില്‍ എളുപ്പത്തില്‍ വളര്ന്നു പന്തലിക്കാമെന്നു കരുതുന്ന പേരാലുകളെ ഒരു പക്ഷേ ഇത് പിടിച്ചു കുലുക്കിയെന്നുമിരിക്കും. പേനയുടെ ശബ്ദം പെരുമ്പറയുടേതിനേക്കാള്‍ അകലെയെത്തും, നാക്കിനുള്ള വഴക്കം പേനക്കുണ്ടാവില്ലല്ലോ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരുപോലെ ചെയ്യുന്ന കൃതികളാണ് ഏതു ഭാഷയെയും സമ്പന്നമാക്കുന്നത്. കൂടലച്ചായന് അഭിനന്ദനങ്ങള്‍!!

ജൊസഫ് മറ്റപ്പള്ളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ