ആകെ പേജ്‌കാഴ്‌ചകള്‍

2010, മേയ് 28, വെള്ളിയാഴ്‌ച

സഭാനവീകരണ സാഹിത്യം


'ഇടയന്‍'
ശ്രീ. ചാക്കോ കളരിക്കല്‍ എഴുതിയിട്ടുള്ള ഒരു നോവല്‍
ചര്‍ച്ചകള്‍ക്ക് ഒരാമുഖം

'ഇടയന്‍' എന്ന നോവല്‍ വായിച്ചതിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ ഒരു കവിത പകര്‍ത്തിക്കൊണ്ട് അതിനെപ്പറ്റിയുള്ള ഈ ചര്‍ച്ചാരേഖയുടെ അവതരണം സമാരംഭിക്കട്ടെ.
നല്ല ഇടയന്‍
വഴിതെറ്റിയലയുന്ന കുഞ്ഞാടിനായ് സ്വയം
ബലിയാകാന്‍ പോലും മടിച്ചിടാത്തോ-
രിടയന്റെ വിശ്വാസം താതനാം ദൈവത്തിന്‍
പരിപാലനത്തിലാം, സ്‌നേഹസൂര്യന്‍
ഭുവനത്തില്‍ ശാന്തിയും ക്ഷേമവും പുലരുവാന്‍
പുലരിയില്‍ വന്നുദിച്ചീടുമെന്നാം.

പുലരി വന്നെത്തുമെന്നുള്ള പ്രതീക്ഷ നാം
വെടിയുകില്‍ ജീവിതം കൂരിരുട്ടില്‍
കഴിയുവാനെന്നു നാം തെറ്റിദ്ധരിച്ചിടാം
അതിനിടയാക്കാതീ നല്ലിടയന്‍
തിരിയായി കത്തുവോന്‍, നമ്മള്‍ക്കും സ്‌നേഹമാം
തിരിയായ് സ്വയം കത്താന്‍ തീയേകുന്നോന്‍!

ഇടയനില്‍ വിശ്വസിച്ചീടുകില്‍ മാത്രമേ
ഇവിടെ സമാധാനം ലഭ്യമാവൂ!!
അവനോടു ചേര്‍ന്നു ചരിക്കുകില്‍ മാത്രമേ
ഭുവനവും ദൈവത്തിന്‍ രാജ്യമാകൂ!!!

ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ ഒരു സാധ്യത ഭൂരിപക്ഷം പേര്‍ ചേര്‍ന്ന് തെറ്റായ ഒരു കാര്യം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അത് സമ്മതിച്ചുകൊടുക്കേണ്ടി വരുന്നു എന്നതാണ്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഗുരുകുല സമ്പ്രദായത്തില്‍ തന്റെ അനന്തരാവകാശിയെ ഗുരുതന്നെ നിശ്ചയിക്കുന്ന സമ്പ്രദായം തുടര്‍ന്നുപോരുന്നത്. കത്തോലിക്കാസഭയെ യേശുക്രിസ്തുവിന്റെ ഗുരുകുലമായി കണക്കാക്കണം. യേശുവിന്റെ ഉദ്‌ബോധനങ്ങള്‍ തെറ്റുപറ്റാതെ പിന്തുടരാനുള്ള ഒരു സംവിധാനമായിട്ടാണ് പേപ്പസി ജന്മം കൊള്ളുന്നത്.
സഭാസംവിധാനത്തില്‍ അധികാരി (പോപ്പ്) താന്‍പറഞ്ഞ ഉപമയിലെ നല്ല ഇടയനെപ്പോലെയും സ്വന്തം ശിഷ്യരുടെ കാലുകള്‍ കഴുകി ചുംബിച്ച തന്നെപ്പോലെയും ആകണമെന്നായിരുന്നല്ലോ യേശുവിന്റെ ആഗ്രഹം. അതു വിസ്മരിച്ച പേപ്പസിയാണ് ഇന്നത്തെ കത്തോലിക്കാസഭയില്‍ ഉള്ളത്. ആ പേപ്പസിയെയും എപ്പിസ്‌കോപ്പല്‍ എന്നറിയപ്പെടുന്ന സഭാഭരണസംവിധാനത്തെയും നവീകരിക്കാന്‍ ഒരു മെത്രാന്‍ മാത്രം വിചാരിച്ചാല്‍പ്പോലും കുറെയൊക്കെയാവും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ശ്രീ. ചാക്കോ കളരിക്കല്‍ എഴുതിയിട്ടുള്ള ഒരു നോവലാണ് 'ഇടയന്‍'. ഒരര്‍ഥത്തില്‍ കേരള കത്തോലിക്കാ സമൂഹം കാണേണ്ട ഒരു സ്വപ്നമാണ് ഈ നോവല്‍.
ഈ സദസ്സില്‍ പുസ്തകം വായിച്ചിട്ടില്ലാത്ത കുറച്ചുപേരെങ്കിലും ഉണ്ടാവും. അതിനാല്‍ കഥാസംഗ്രഹം പറഞ്ഞുകൊണ്ടുതന്നെ വിഷയം അവതരിപ്പിക്കാം. റവ. ഡോ. തോമസ് പൈമ്പള്ളില്‍ എന്ന വൈദികന്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സംഭവത്തോടെയാണ് നോവല്‍ തുടങ്ങുന്നത്. ആര്‍ഭാടപൂര്‍ണമായ മെത്രാഭിഷേകം, ആവേശകരമായ മറുപടിപ്രസംഗം എന്നിവ വ്യത്യസ്തമായ ചിന്തകളുടെ ഉടമയൊന്നുമല്ലാത്ത, ഇന്നത്തെ മറ്റേതൊരു മെത്രാനെയുംപോലെയുള്ള, ഒരു യാഥാസ്ഥിതികന്‍ മാത്രമാണ് ബിഷപ്പ് പൈമ്പള്ളില്‍ എന്നു വ്യക്തമാക്കുംവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.
മെത്രാനായിത്തീര്‍ന്ന രാത്രി ബിഷപ്പ് പൈമ്പള്ളിലിനു ദാര്‍ശനികവും ചിന്തോദ്ദീപകവുമായ ഒരു ദര്‍ശനം ഉണ്ടാകുന്നു- ബൈബിളില്‍ ചിത്രീകരിച്ചിട്ടുള്ള, മാനസാന്തരത്തിലൂടെ സാവൂളിനെ പൗലോസ്ശ്ലീഹായാക്കി മാറ്റിയ, ദര്‍ശനം പോലെ. അതിനെത്തുടര്‍ന്ന് തന്റേത് ഒരു ദൈവനിയോഗമാണെന്ന വിശ്വാസത്തോടെ സമ്പത്തും ഭൗതികകാര്യങ്ങളും വിശ്വാസികള്‍ക്കു വിട്ടുകൊടുക്കാനും യേശുവിന്റെ ഉപദേശങ്ങളോടും ആദിമസഭാ ജീവിതദര്‍ശനത്തോടും തികഞ്ഞ നീതിപുലര്‍ത്തുന്ന ആത്മീയ ശുശ്രൂഷകനായി മാറാനും അദ്ദേഹത്തിന് ശക്തി കിട്ടുന്നു.
ഈ നോവലില്‍ മാര്‍ തോമസ് പൈമ്പള്ളില്‍ എന്ന വ്യക്തിയും സഭയിലെ യാഥാസ്ഥിതിക- സ്ഥാപിത താത്പര്യങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം കുറെയൊക്കെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു ജനപ്രിയ നോവലിസ്റ്റിനെപ്പോലെ അതിന്റെ സാധ്യതകള്‍ ചൂഷണംചെയ്യാന്‍ ഗ്രന്ഥകാരന്‍ തുനിഞ്ഞിട്ടില്ല. അതിനെ അദ്ദേഹത്തിന്റെ ഉചിതജ്ഞതയായി മനസ്സിലാക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ ക്രിസ്തുവിന്റെ ഉദ്ദേശ്യശുദ്ധിയും സമൂഹത്തിലെ വ്യക്തികളുടെ സ്വാര്‍ഥതാത്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ആത്യന്തികമായി ക്രിസ്തുവിന്റെ ദര്‍ശനത്തിനു ലഭ്യമാകുന്ന വിജയവുമാണ് ഈ നോവലിലൂടെ ഗ്രന്ഥകാരന്‍ ചിത്രീകരിച്ചിട്ടുള്ളത്.
അരമനയും സ്വത്തുമെല്ലാം വിറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുക, വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും മറ്റും ഭരണം ജാതിമതഭേദചിന്ത വെടിഞ്ഞ് ആത്മാര്‍ഥതയും കഴിവുമുള്ളവരെ ജനകീയമായി കണ്ടെത്തി അവരെ ഏല്പിച്ചുകൊടുക്കുക, ആഴ്ചതോറും ഒരോ ഇടവകയില്‍ താമസിച്ചുകൊണ്ട് ജനങ്ങളുമായി ഇടപഴകുക മുതലായ സാഹസങ്ങളിലൂടെയാണ് പൈമ്പള്ളില്‍ മെത്രാന്റെ മുന്നേറ്റം. പുതിയ മെത്രാന്റെ പ്രവര്‍ത്തനരീതിയില്‍ പ്രകോപിതരാകുന്ന പഴയ ചാന്‍സലറെയും മെത്രാപ്പോലീത്തായെയും തികച്ചും ക്രൈസ്തവമായ ശൈലിയിലാണ് മാര്‍ പൈമ്പള്ളില്‍ നേരിടുന്നതും വിജയം വരിക്കുന്നതും. പ്രേമബദ്ധരാകുന്ന ഫാ. കല്ലായിയെയും അഡ്വ. സോളിയും തമ്മില്‍ വിവാഹിതരാകാനും ഫാ. കല്ലായിക്ക് തുടര്‍ന്നും സഭയിലെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുക്കാനും കത്തോലിക്കാ സഭാനിയമങ്ങള്‍ ലംഘിക്കാതെതന്നെയാണ് പൈമ്പള്ളില്‍ മെത്രാനും പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായിവന്ന വര്‍ഗീസ് പനയ്ക്കല്‍ മല്പാനും വഴികണ്ടെത്തുന്നത്.
''പൈമ്പള്ളില്‍ തോമ്മാ മെത്രാന്‍ മെത്രാപ്പോലീത്തായാകുന്നതും കര്‍ദ്ദിനാളാകുന്നതും മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതുമൊക്കെ അവിശ്വസനീയ സംഭവങ്ങളായിത്തോന്നാമെങ്കിലും നോവലിസ്റ്റിന്റെ ക്രൈസ്തവമായ പ്രത്യാശയെയും ശുഭപ്രതീക്ഷയെയുമാണ് പ്രതിഫലിപ്പിക്കുന്നത്''’എന്ന് അവതാരികാകാരനായ മാത്യു ഉലകംതറ എഴുതിയിരിക്കുന്നത് വളരെ ശരിതന്നെ. അതിലുപരി എനിക്ക് ഒന്നു കൂടി പറയാനുണ്ട്: അസംഭവ്യമായ കുറെ സങ്കല്പങ്ങളാണ് ഈ നോവലിലുള്ളതെന്നു സാധാരണക്കാര്‍ക്കു തോന്നിയേക്കാമെങ്കിലും ഇതില്‍ ദൈവനിയോഗത്തിലും ദൈവപരിപാലനത്തിലും മനുഷ്യസ്‌നേഹത്തിലും ഊന്നിയ ക്രൈസ്തവമായ ഒരു ദാര്‍ശനികാടിത്തറയുണ്ടന്നും കഥാഗതിയും സമാപ്തിയും ഭദ്രമാണെന്നും കാണാന്‍ ഒരു യഥാര്‍ഥ ക്രിസ്ത്യാനിക്ക് കഴിയും.
ഇവിടെ യഥാര്‍ഥ ക്രിസ്ത്യാനി എന്ന വാക്ക് അല്പമൊന്നു വിശദീകരിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന സാര്‍വത്രികമായ ഒരര്‍ഥം ക്രിസ്തീയതയ്ക്ക് കിട്ടണമെങ്കില്‍, 'ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നയാള്‍' എന്നു ക്രിസ്ത്യാനി എന്ന പദത്തെ നിര്‍വചിക്കേണ്ടതുണ്ട്. ''ദൈവപരിപാലനയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയും തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക'' എന്ന് തന്റെ ഉപദേശങ്ങള്‍ യേശു തന്നെ സംഗ്രഹിച്ചിട്ടുണ്ടല്ലോ. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യം യേശുക്രിസ്തു ഊന്നിപ്പറഞ്ഞത് സ്വാര്‍ഥതയില്‍നിന്ന് വ്യക്തികളെ മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അതിനു കഴിഞ്ഞാലേ സ്വാര്‍ഥതയുടെ നിരര്‍ഥകത നമുക്കു ബോധ്യമാവൂ. അപ്പോള്‍ മാത്രമേ സമ്പത്തു കുന്നുകൂട്ടുന്നതിലൂടെയല്ല, പരസ്പരം പങ്കുവയ്ക്കുന്നതിലൂടെയാണ് വ്യക്തികള്‍ക്ക് സന്തോഷവും ലോകത്തില്‍ സമാധാനവും സംജാതമാവൂ എന്ന് അനുഭവിച്ചറിയാനാവൂ. അല്പമൊന്നാലോചിച്ചാല്‍ ഭൂമിയില്‍ സ്വര്‍ഗരാജ്യം വരാന്‍ ഈ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യരോരോരുത്തരും ജീവിച്ചാല്‍ മാത്രം മതിയെന്ന് ആര്‍ക്കും ബോധ്യപ്പെടും.
മാനവകുലത്തെ പാപത്തില്‍നിന്നു രക്ഷിക്കാന്‍ യേശു കുരിശില്‍ സ്വയം ബലിയായെന്നും അവനിലൂടെ മാത്രമേ രക്ഷയുള്ളു എന്നുമുള്ള സുവിശേഷക പ്രചാരണം അത്ര ശരിയല്ല എന്നര്‍ഥം. യേശു പരമസ്‌നേഹത്തിന്റെ മഹനീയമാതൃക നമുക്കു കാണിച്ചുതന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രീകരണമായാണ് യേശുവിന്റെ കുരിശുമരണത്തെ നാം മനസ്സിലാക്കേണ്ടത്.
കേരളത്തിലെ ക്രൈസ്തവരോളം യഥാര്‍ഥ ക്രൈസ്തവപാരമ്പര്യമുള്ള, ആദിമ ക്രൈസ്തവ ജീവിതത്തിന്റെ ചൈതന്യം നൂറ്റാണ്ടുകളോളം നിലനിര്‍ത്തിയ, ഒരു ജനത ലോകത്തില്‍ വേറെ ഒരിടത്തും ഇല്ല എന്നത് ഒരു സത്യമാണ്. ഉദയംപേരൂര്‍ സൂനഹദോസുവരെ നിലനിര്‍ത്താന്‍ കഴിഞ്ഞ ആ ചൈതന്യം പോര്‍ട്ടുഗീസ് -ഡച്ച് അധിനിവേശത്തിന്റെ ഫലമായുണ്ടായ പാപ്പാധിപത്യത്തിന്റെ ഫലമായാണ്് ഇന്നത്തെ അവസ്ഥയിലെത്തിയത്. യഥാര്‍ഥത്തില്‍ ഇന്ന് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കേരളത്തിലാണുള്ളത്. എങ്കിലും കേരളത്തില്‍നിന്ന് ഒരു മെത്രാന്‍ മാര്‍പ്പാപ്പാപദത്തില്‍ എത്താന്‍ കഴിയണമെങ്കില്‍ അത്ഭുതകരമായേ അതു സംഭവിക്കൂ എന്നു സമ്മതിക്കുന്നു. ഈ നോവലില്‍ അതു ചിത്രീകരിച്ചിരിക്കുന്നത് അതുപോലെതന്നെയാണ്. എന്നാല്‍ ഇരുപത്തിമൂന്നാം ജോണ്‍ മാര്‍പ്പാപ്പയെപ്പോലെ ഒരു മഹാത്മാവു കത്തോലിക്കാസഭയുടെ പരമോന്നതപദത്തിലെത്തുകയുണ്ടായെങ്കില്‍ ഇതും അസംഭവ്യമല്ലതന്നെ. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ അദ്ദേഹം വെട്ടിത്തുറന്നുതന്ന പാത ഇന്നു കാടു കയറിക്കിടക്കുകയാണെങ്കിലും വെട്ടിത്തെളിക്കാന്‍ ആളെത്തിയാല്‍ സഭയ്ക്ക് പലതും ചെയ്യാനാവും എന്നതും ഇന്നത്തെ അവസ്ഥയാണ്.
ഈ നോവലിന്റെ സാഹിത്യമൂല്യത്തെക്കുറിച്ചോ ആ വീക്ഷണത്തിലൂടെ നോക്കിയാല്‍ കാണാനാവുന്ന കുറവുകളെക്കുറിച്ചോ അധികമൊന്നും പറയാന്‍ കരുതുന്നില്ല. ഒരു സോദ്ദേശ്യകൃതിയുടെ പരിമിതികള്‍ പക്ഷേ, സംഭവങ്ങളെയും സംഘര്‍ഷങ്ങളെയും കൂടുതല്‍ സൂക്ഷ്മമായും വികാരോത്തേജകമായും ചിത്രീകരിച്ചിരുന്നെങ്കില്‍ മറികടക്കുവാനാവുമായിരുന്നു. കോര്‍പറേറ്റ് മാനേജ്‌മെന്റ് ബോര്‍ഡു രൂപീകരണവും മറ്റും ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ളതിലും എത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാവുന്ന സംഗതിയാണ്.
ഓരോ സാമൂഹ്യവ്യവസ്ഥിതിക്കും വൃദ്ധിക്ഷയങ്ങളുണ്ട്. അപചയഘട്ടത്തിലല്ലാതെ ഒരു സമൂഹത്തില്‍ സമൂലപരിവര്‍ത്തനം വിജയകരമാവില്ല. 'ഇടയന്‍' എന്ന നോവല്‍ ചര്‍ച്ചചെയ്യുമ്പോള്‍ നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥിതികളുടെ അവസ്ഥ എന്തെന്ന ബോധ്യം സാമൂഹികമാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എത്രമാത്രം അനിവാര്യമാണെന്നു കൂടിചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഈ നോവലില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ച സാഹചര്യങ്ങള്‍ എത്രത്തോളം അധഃപതിച്ച അവസ്ഥയിലുള്ളതായിരുന്നു എന്നും ജനം എത്രത്തോളം ആഗ്രഹിച്ചിരുന്ന മാറ്റങ്ങളാണ് ബിഷപ്പ് പൈമ്പള്ളില്‍ നടപ്പിലാക്കിയതെന്നും വിശദീകരിച്ചിരുന്നെങ്കില്‍ കഥയ്ക്കു കൂടുതല്‍ വിശ്വാസ്യത കൈവരുമായിരുന്നു. ഈ കാര്യംകൂടി നോവലിസ്റ്റ് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കൂടുതല്‍ ജീവനും ചൈതന്യവുമുള്ളൊരു നോവല്‍ നമുക്കു ലഭിക്കുമായിരുന്നു എന്ന്് ഒരു വായനക്കാരന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാനാവില്ല.
ഗ്രന്ഥകാരന്റെ ഉദ്ദേശ്യശുദ്ധി മാനിക്കുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സ്വപ്നം സഫലമാകാന്‍ നമുക്കെന്തു ചെയ്യാനാവും എന്നു വ്യാപകമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. വ്യവസ്ഥിതി മാറിയാലേ വ്യക്തികള്‍ക്ക് മാറാനാവൂ എന്നുള്ള മാര്‍ക്‌സിസ്റ്റു സിദ്ധാന്തത്തില്‍ കുറെ സത്യമുണ്ട് എന്നു സമ്മതിക്കണം. എങ്കിലും സഖാവ് ഇ എംഎസിന്റെ 'ഭരണവും സമരവും' എന്ന സിദ്ധാന്തം ഓരോ സംഗതിയും പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം സമൂഹത്തെ മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധ്യമാകുന്ന പടച്ചട്ട അണിയിക്കുകകൂടി ചെയ്യേണ്ടതുണ്ടെന്നു പറയുന്നതാണ് എന്നും നാം ഓര്‍മിക്കണം. ഈ തത്ത്വം സഭാനവീകരണ സംരംഭത്തില്‍ ഏര്‍പ്പെടുന്നവര്‍ ശരിക്കും മനസ്സിലാക്കിയിരിക്കേണ്ടതാണ്. വ്യക്തികളില്‍ മാറ്റമുണ്ടാക്കാതെ സാമൂഹികമാറ്റമുണ്ടാക്കാന്‍ തുനിഞ്ഞാല്‍ അത് സോവിയറ്റു റഷ്യക്കു സംഭവിച്ചതുപോലെയുള്ള അധഃപതനത്തിലേക്കായിരിക്കും അവസാനം സമൂഹത്തെ എത്തിക്കുക. മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യമില്ലാത്തവര്‍ ഭൂരിപക്ഷമുള്ള ഒരു സമൂഹത്തില്‍ ആ ബോധ്യത്തിലേക്കു വ്യക്തികളെ നയിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട് എന്നര്‍ഥം. ഇതിനെപ്പറ്റിയൊന്നും ബിഷപ്പ് പൈമ്പള്ളില്‍ വേണ്ടത്ര ബോധവാനല്ല എന്നാണു നോവല്‍ വായിക്കുമ്പോള്‍ തോന്നുക.
ഈ ജനാധിപത്യയുഗത്തിലും ഏകാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാസഭാധികാരികള്‍ക്കു കഴിയുന്നത് അവയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം മൂലമാണ്. എങ്കിലും 'യഥാ രാജാ തഥാ പ്രജ' എന്ന സിദ്ധാന്തം 'യഥാ പ്രജാ തഥാ രാജാ' എന്നു ജനാധിപത്യം തിരുത്തിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. സ്വാര്‍ഥതാത്പര്യങ്ങള്‍ നിറഞ്ഞ വ്യക്തികളുടെ ഒരു സമൂഹത്തില്‍ അതിനെ നിഷേധിക്കുന്ന ഒരു നേതൃത്വത്തിന് നിലനില്ക്കാന്‍ അത്ര എളുപ്പമല്ലതന്നെ. അതിനാല്‍ സ്വാര്‍ഥതാത്പര്യങ്ങളില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കുന്ന ദൈവപരിപാലനയിലുള്ള വിശ്വാസത്തിലേക്ക് മനുഷ്യരെ ആനയിക്കുക എന്നതാണ് യഥാര്‍ഥ സുവിശേഷപ്രചാരണം. അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ച ഒരു മെത്രാനായിരുന്നോ ബിഷപ്പ് പൈമ്പള്ളില്‍ എന്നു ചോദിക്കാന്‍ ഈ നോവല്‍ വായിച്ചശേഷം വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ ഈ നോവല്‍ അതിന്റ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് എന്നു ഞാന്‍ പറയും.
സഭാ നവീകരണപ്രസ്ഥാനത്തിനു ശക്തിപകരാന്‍ ഈ നോവല്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നത് പ്രയോജനംചെയ്യും. അതിന് ഈ രേഖ സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ